National
ന്യൂഡൽഹി: അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്ത്. അരുണാചൽ പ്രദേശ് സ്വദേശിനിയെ ഷാംഗ്ഹായി വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിന് പിന്നാലെയാണ് ചൈനീസ് പ്രസ്താവന.
എത്ര നിരാകരിച്ചാലും അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ സ്വദേശിനിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് നിയമം. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് അസാധുവാണെന്ന് പറഞ്ഞ് അരുണാചൽ പ്രദേശ് സ്വദേശിനിയെ ചൈനയിലെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവച്ചു. പാസ്പോർട്ടിൽ ജനനസ്ഥലമായി അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞായിരുന്നു വിമാനത്താവള അധികൃതർ തടഞ്ഞുവച്ചത്.
പ്രേമ തോംഗ്ഡോക്ക് എന്ന യുവതിയാണ് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ഷാംഗ്ഹായ് വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിൽ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് സമയം മാത്രമാണ് യുവതിക്ക് ഉണ്ടായിരുന്നത്. എന്നാൽ സുരക്ഷാ പരിശോധനക്കിടെ അധികൃതർ ഇവരെ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് അസാധുവായി പ്രഖ്യാപിക്കുകയുമായിരുന്നു.
ഇന്ത്യൻ പാസ്പോർട്ട് എന്തുകൊണ്ട് അസാധുവായി കണക്കാക്കുന്നുവെന്ന തന്റെ ചോദ്യത്തിന് അധികൃതർക്ക് രേഖാമൂലമുള്ള മറുപടി ഉണ്ടായിരുന്നില്ല. ചൈനീസ് പൗരയായതുകൊണ്ട് ചൈനീസ് പാസ്പോർട്ട് എടുക്കണമെന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രേമ പറഞ്ഞു.